Friday 6 November, 2009

ഷോകെയ്‌സിലെ മരപ്പാവകള്‍

ദൈവം അയക്കുന്ന മനോരോഗികള്‍ എനിക്കുള്ള ഭക്ഷണവുമായി എവിടെ നിന്നൊക്കെയോ വന്ന്‌ വാതിലില്‍ മുട്ടുന്നു. ഇപ്പോള്‍ ഒട്ടുമിക്ക ദിവസങ്ങളിലും സ്‌കിസോഫ്രീനിക്കുകളും മാനിയാക്കുകളും സെക്‌ഷ്വല്‍ പെര്‍വര്‍ട്ടുകളും മാത്രമല്ല മുലകുടി മാറിയിട്ട്‌ ഏറെ കാലമായിട്ടില്ലാത്ത കൊച്ചുകിടാങ്ങള്‍ വരെ അനന്തഭാവിയില്‍ ഭീതിപൂണ്ട കണ്ണുകളുമായി എന്നെ തുറിച്ചുനോക്കുന്നു. ജീവിതത്തിന്റെ കാലുഷ്യങ്ങളും കളങ്കങ്ങളും തീണ്ടിയിട്ടില്ലാത്ത വിശുദ്ധബാല്യങ്ങള്‍, വര്‍ണങ്ങള്‍ കൊണ്ട്‌ മഴവില്ലു തീര്‍ക്കേണ്ട കുസൃതിക്കുരുന്നുകള്‍, വിഷാദത്തിന്റെയും വിരക്തിയുടെയും നരച്ച ലോകത്തകപ്പെട്ട്‌ ജീവിതത്തില്‍നിന്നുതന്നെ പിന്‍വാങ്ങുന്ന ഭീതിദമായ കാഴ്‌ച! അതെ, മുമ്പൊന്നുമില്ലാത്തവിധം, മനോജന്യ രോഗങ്ങള്‍ക്ക്‌ ഇരയാകുന്നവരില്‍ വലിയ വിഭാഗം ഇന്ന്‌ കുട്ടികളാണ്‌. എന്താണ്‌ യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?

പത്തു വയസ്സുള്ളൊരു പെണ്‍കുട്ടി. പെട്ടെന്നൊരു ദിവസം അവള്‍ മിണ്ടാട്ടം നിര്‍ത്തി. ആരെന്ത്‌ ചോദിച്ചാലും ഒരു വാക്കും ഉച്ചരിക്കില്ല. സന്തോഷമോ സന്താപമോ ഇഷ്‌ടമോ ദേഷ്യമോ ഒന്നുമില്ല. ഒരു മരപ്പാവ! ഭീതിയിലായ മാതാപിതാക്കള്‍ കുട്ടിയെ ഒരു ഡോക്‌ടറെ കാണിച്ചു. നിരവധി ടെസ്റ്റുകള്‍ നടത്തിനോക്കിയ ഡോക്‌ടര്‍ ഒരു രോഗവുമില്ലെന്ന്‌ വിധിച്ചു. സൈക്യാട്രിസ്റ്റിനെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. സൈക്യാട്രിസ്റ്റ്‌ കുറച്ചുനാളേക്കുള്ള മരുന്നുകള്‍ കുറിച്ചുകൊടുത്തു. ഗുളിക വിഴുങ്ങാനല്ലാതെ കുട്ടി വാ തുറന്നില്ല. ഹതാശരായ രക്ഷിതാക്കള്‍ എന്റെ വാതിലിലും മുട്ടി.നല്ല സാമ്പത്തികശേഷിയുള്ളവരായിരുന്നു അവര്‍. മകളുടെ `ബാധ' ഒഴിവായിക്കിട്ടാന്‍ എന്തു ചെയ്യാനും അവര്‍ ഒരുക്കമായിരുന്നു. പണം എന്തിനെയും ചികിത്സിച്ചുമാറ്റാന്‍ കഴിവുള്ള ഒരു ഔഷധമാണെന്ന ധാരണ അവര്‍ക്കുണ്ടായിരുന്നു. മനശ്ശാസ്‌ത്ര ചികിത്സയിലെ ആദ്യഘട്ടമാണ്‌ പ്രീ-ഹിപ്‌നോട്ടിക്‌ ടോക്‌. എനിക്കു മുമ്പില്‍ മരപ്പാവപോലെ ഇരിക്കുന്ന പെണ്‍കുട്ടിയോട്‌ ചിലതു ചോദിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഒരക്ഷരം ഉരിയാടുകയില്ലെന്ന്‌ ബോധ്യപ്പെട്ടു. കാരണമറിഞ്ഞാലേ ഏതു ചികിത്സയും ഫലിക്കൂ. പുറമേക്ക്‌ കാണുന്ന ലക്ഷണങ്ങളല്ല രോഗം. കാരണം തന്നെയാണ്‌ യഥാര്‍ത്ഥ രോഗം. അതിനെയാണ്‌ പിഴുതുമാറ്റേണ്ടത്‌. രക്ഷിതാക്കളോട്‌ ഏറെ സംസാരിച്ചുനോക്കിയെങ്കിലും കുട്ടിയുടെ അവസ്ഥക്ക്‌ നിദാനമായ കാരണത്തെക്കുറിച്ച്‌ അവര്‍ തീര്‍ത്തും അജ്ഞരായിരുന്നു. കേസ്‌ വളരെ സങ്കീര്‍ണമാണെന്നു തോന്നിയ സന്ദര്‍ഭം.പെണ്‍കുട്ടിയെ ഹിപ്‌നോട്ടിക്‌ നിദ്രക്ക്‌ വിധേയമാക്കി ഉപബോധമനസ്സുമായി ആശയവിനിമയം നടത്താനൊരു ശ്രമം നടത്തി. മനസ്സിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ സംവദിച്ചുതുടങ്ങിയപ്പോള്‍ കുട്ടി പതിയെ പതിയെ സംസാരിക്കാന്‍ തുടങ്ങി:``ക്ലാസില്‍ എന്നും ഒന്നാം സ്ഥാനത്തായിരുന്നു അവള്‍. അധ്യാപകര്‍ അഭിമാനപൂര്‍വം `മിടുക്കി' എന്നും സഹപാഠികള്‍ അസൂയയോടെ `പഠിപ്പിസ്റ്റ്‌' എന്നും വിശേഷിപ്പിക്കുന്നവള്‍. മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്തുയരുന്ന അവളുടെ പ്രകടനം പക്ഷേ, രക്ഷിതാക്കള്‍ക്ക്‌ തൃപ്‌തികരമായിരുന്നില്ല. അതിരാവിലെ എണ്ണീറ്റാലുടന്‍ തുടങ്ങും അവളുടെ മേലുള്ള സമ്മര്‍ദ്ദങ്ങള്‍. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്യൂഷന്‍. ഭക്ഷണം എന്തെങ്കിലും വായില്‍ തിരുകി, നിര്‍ത്താതെ ഹോണടിക്കുന്ന സ്‌കൂള്‍ ബസ്സിലേക്ക്‌, എടുത്താല്‍ പൊങ്ങാത്ത ബാഗും തൂക്കി ഒരു എടുത്തുചാട്ടം. രാവിലെത്തേതിനെക്കാള്‍ ഭാരമുള്ള ബാഗുമായി ക്ഷീണിച്ചു മടങ്ങിവന്നാല്‍ ചെയ്‌തുതീര്‍ക്കേണ്ട ഹോംവര്‍ക്കുകള്‍ക്കു മുമ്പില്‍ തപസ്സ്‌. കളിക്കാനോ വര്‍ത്തമാനം പറയാനോ ചുമലനക്കി ഒന്നു ദീര്‍ഘനിശ്വാസം വിടാന്‍പോലുമോ അനുവാദമില്ല. ഹോംവര്‍ക്ക്‌ തീര്‍ന്നാല്‍ രാത്രി വൈകുവോളം വായനയും പഠനവുമാണ്‌. ഇതിനിടയില്‍ എന്തെങ്കിലുമൊക്കെ വാരിവലിച്ച്‌ അകത്താക്കും. മരവിച്ച ശരീരവും മനസ്സുമായി ഭീകരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങും. പരീക്ഷാകാലമാണെങ്കില്‍ ഉറക്കം പോലും നേരാംവണ്ണം കിട്ടില്ല. ഒന്നു കണ്ണുമാളുമ്പോഴേക്കും പാഠപുസ്‌തകത്തിലെ പേജുകള്‍ ഭീമാകാരമായ ചിറകുകള്‍ വിടര്‍ത്തി ക്രൂരമായ കണ്ണുകളുള്ള രൂപങ്ങള്‍ ഇരുളായി പറന്നുവരും. ചെറുപ്പം മുതല്‍ ശീലിച്ച ഈ മരപ്പാവജീവിതം അവള്‍ക്ക്‌ സഹിക്കാം. പക്ഷേ, ഇതിനപ്പുറം രക്ഷിതാക്കളുടെ സമ്മര്‍ദ്ദം ദിനംതോറും വര്‍ദ്ധിച്ചുവന്നാലോ? അതു ചെയ്യരുത്‌, അങ്ങോട്ടു നോക്കരുത്‌, അങ്ങനെയിരിക്കരുത്‌, അവളെ കണ്ട്‌ പഠിക്കണം, അതിനെത്ര, അവനെത്ര തുടങ്ങിയ ചൊറിയുന്ന വാക്കുകളുമായി എപ്പോഴും പിന്നാലെയുണ്ടാവും അവര്‍. എന്തൊക്കെയായാലും അവളുടെതും ഒരു മനുഷ്യജന്മമല്ലേ? തന്നെ വിടാതെ പിന്തുടരുന്ന ഈ ബാധകളോട്‌ സഹിഷ്‌ണുതയോടെ വര്‍ത്തിക്കാന്‍ എത്രകാലം അവള്‍ക്ക്‌ കഴിയും? എല്ലാറ്റിനുമുണ്ട്‌ ഒരു അതിര്‌! ഒഴിയാബാധകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ അവള്‍ മൂകയായ ഒരു ബാധയെ ഉള്ളില്‍ അവരോധിച്ചു. മനഃപൂര്‍വ്വമല്ല ഇത്‌; സംഭവിച്ചുപോകുന്നതാണ്‌. ജീവിതത്തിന്റെ പെരുത്ത ഭാരം താങ്ങാനാവാതെ, വഴിയില്‍ വച്ചു ജീവിതത്തില്‍ നിന്നു തന്നെ അവള്‍ പിന്‍വാങ്ങി.ആഴ്‌ചതോറും നടത്തിയ ഹിപ്‌നോട്ടിക്‌ സജഷനുകളും രക്ഷിതാക്കളുടെ സമീപനങ്ങളിലുണ്ടായ തിരുത്തലുകളും ചേര്‍ന്നപ്പോള്‍ ആ പെണ്‍കുട്ടി സാധാരണപോലെ വാചാലയും ഉത്സാഹവതിയുമായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. അവളുടെ മാനത്തും ഏഴുവര്‍ണങ്ങളുള്ള മഴവില്ല്‌ വിരിഞ്ഞു.''ഒരു ദൗത്യം സഫലമായതിന്റെ ഓര്‍മകള്‍ പങ്കുവച്ച സംതൃപ്‌തിയുമായി എസ്‌ എ ജമീല്‍ എന്റെ കണ്ണുകളില്‍ പൂത്തുവിടര്‍ന്നു.

തന്നെ പ്രശസ്‌തനാക്കിയ കത്തുപാട്ടുകള്‍ തന്റെ മികച്ച രചനകളായിരുന്നില്ലെന്നാണ്‌ ജമീലിന്റെ വിലയിരുത്തല്‍. മികച്ച ഏറെ കവിതകള്‍ അതിനു മുമ്പ്‌ എഴുതിയിട്ടുണ്ട്‌. എന്നാല്‍ അവയ്‌ക്കൊന്നും ലഭിക്കാത്ത പ്രചാരവും പ്രശസ്‌തിയും കത്തുപാട്ടുകള്‍ക്ക്‌ ലഭിച്ചു. മറ്റു രചനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച്‌ മാപ്പിളപ്പാട്ടുകളേ എഴുതിയിട്ടുള്ളൂ. അതും മാപ്പിളപ്പാട്ടിന്റെ തനത്‌ സ്വഭാവത്തിലുള്ളവയല്ല. എന്നാല്‍ കത്തുപാട്ടുകളോടെ ജമീല്‍ `മാപ്പിളപ്പാട്ടുകാരന്‍' എന്ന ലേബലിലാണ്‌ അറിയപ്പെട്ടത്‌.എഴുപതുകളിലെ മലബാര്‍ ഗള്‍ഫ്‌ കുടിയേറ്റം സൃഷ്‌ടിച്ചത്‌ കാത്തിരിപ്പും വിരഹവുമായിരുന്നു. വിവാഹം കഴിഞ്ഞ്‌ ഒന്നോ രണ്ടോ മാസത്തിനകം നവവധുവിനെ പിരിയേണ്ടിവരുന്ന വരന്‍. മനസ്സുകള്‍ പോയിട്ട്‌ ശരീരങ്ങള്‍ പോലും പരസ്‌പരം അറിയാത്തവര്‍. ഗള്‍ഫ്‌ സിന്‍ഡ്രോം, ഗള്‍ഫ്‌മാനിയ എന്നീ പേരുകളില്‍ മനശ്ശാസ്‌ത്ര ചികിത്സകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന സൈക്കോ സോമാറ്റിക്‌ ഡിസോര്‍ഡറുകള്‍ ബാധിച്ചവരായിരുന്നു മിക്ക ഗള്‍ഫ്‌ ഭാര്യമാരും. തലവേദന, ഊരവേദന, മരവിപ്പ്‌, വിഷാദം തുടങ്ങിയവയായിരുന്നു പ്രധാനലക്ഷണങ്ങള്‍. എത്ര മരുന്ന്‌ കഴിച്ചിട്ടും മാറാത്ത ഈ ലക്ഷണങ്ങളുമായി ഒരുപാട്‌ സ്‌ത്രീകള്‍. മനശ്ശാസ്‌ത്ര വിശകലനങ്ങളിലൂടെ മനസ്സിലാക്കിയ ഇവരുടെ മനോനിലയാണ്‌ കത്തുപാട്ടുകള്‍ക്ക്‌ വിഷയമാകുന്നത്‌.അബ്‌ദുസ്സമദ്‌ സമദാനി എന്റെ കത്തുപാട്ടില്‍ അശ്ലീലമുണ്ടെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. സ്‌ത്രീശരീരത്തെക്കുറിച്ച്‌ പാട്ടില്‍ ഞാന്‍ നടത്തിയ ചില ഉപമകളാണ്‌ അദ്ദേഹത്തെ അത്തരമൊരു അഭിപ്രായത്തിന്‌ പ്രേരിപ്പിച്ചത്‌. യഥാര്‍ത്ഥത്തില്‍ സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ ആവശ്യമാണ്‌ പ്രണയം. മനശ്ശാസ്‌ത്രത്തില്‍ ചെറിയ ധാരണയെങ്കിലുമുള്ള ഒരാള്‍ക്ക്‌ `മാംസനിബദ്ധമല്ല രാഗം' എന്നത്‌ ശുദ്ധ വിഡ്‌ഢിത്തമാണെന്ന്‌ മനസ്സിലാകും. വിരഹിണിയായ ഒരു യുവതി തന്റെ പ്രിയതമനുവേണ്ടി കാത്തു കാത്തു വയ്‌ക്കുന്ന വിലപിടിപ്പുള്ള വസ്‌തു തന്നെയാണ്‌ അവളുടെ ശരീരം. ചുറ്റുമുള്ള പ്രലോഭനങ്ങളില്‍ നിന്ന്‌ അവളതിനെ കാത്തു സംരക്ഷിക്കുന്നുണ്ടെങ്കില്‍ അത്‌ ത്യാഗം തന്നെയാണ്‌. ഇതാണ്‌ ഞാന്‍ കത്തുപാട്ടിലൂടെ പ്രേഷണം ചെയ്യാന്‍ ശ്രമിച്ചത്‌. ശാരീരികമായ വികാരങ്ങളെ ഉദാത്തീകരിച്ച്‌ `പ്രണയം' എന്നൊക്കെ പേരിട്ട്‌ `ഞങ്ങള്‍ക്കിതൊന്നുമില്ലേ' എന്ന്‌ ഭാവിക്കുകയാണ്‌ നാം. ശരീരവുമായി ബന്ധപ്പെട്ട എന്തിനെയും അശ്ലീലമായി കാണാനുള്ള നമ്മുടെ വൃത്തികെട്ട കണ്ണുകളുടെ പ്രവണതയില്‍ നിന്നാണ്‌ ഇത്തരം അഭിപ്രായം രൂപംകൊണ്ടതെന്ന്‌ അറിയുമ്പോള്‍ ഞാന്‍ നിരാശനാകുന്നു.'' മക്കള്‍ മരപ്പാവകളാവുന്നത്‌കുട്ടികള്‍ക്കല്ല, മനോരോഗത്തിന്റെ ലക്ഷണങ്ങളുമായി അവരെ കൊണ്ടുവരുന്ന സ്വബോധമുള്ളവരെന്നു നടിക്കുന്ന രക്ഷിതാക്കള്‍ക്കാണ്‌ അടിയന്തിര ചികിത്സ ആവശ്യമുള്ളത്‌. മിക്ക രക്ഷിതാക്കളും കുട്ടികള്‍ തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്താണെന്ന്‌, ഈ പരിഷ്‌കൃതമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ലോകത്ത്‌ ജീവിക്കുമ്പോഴും തിരിച്ചറിയുന്നില്ല. തങ്ങളുടെ കൈയില്‍ അറിയാതെ വന്നുചേര്‍ന്ന മരക്കഷ്‌ണങ്ങളായിട്ടാണ്‌ അവര്‍ കുട്ടികളെ കാണുന്നത്‌. ഈ മരക്കഷ്‌ണത്തെ തങ്ങളുടെ (സഫലമാകാതെപോയ) കാമനകള്‍, താല്‍പര്യങ്ങള്‍, ആര്‍ത്തികള്‍, ഈഗോ തുടങ്ങിയവയെയൊക്കെ തൃപ്‌തിപ്പെടുത്താന്‍ സാധിക്കുംവിധം ഉളികൊണ്ട്‌ ചെത്തിപ്പരുവപ്പെടുത്തിയെടുക്കുകയാണ്‌ രക്ഷിതാക്കള്‍. തങ്ങളുടെ സ്വീകരണമുറിയിലെ ചില്ലിട്ട ഷോകെയ്‌സില്‍ ഈ മരപ്പാവകളെ നിരത്തിവച്ച്‌ മറ്റുള്ളവര്‍ക്കു മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കുക എന്ന നികൃഷ്‌ട ലക്ഷ്യമാണ്‌ അവരെ ഭരിക്കുന്നത്‌. ഷോകെയ്‌സില്‍ വയ്‌ക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ പലരൂപത്തിലും ഭാവത്തിലുമുള്ള മരപ്പാവകളെ ചെത്തിക്കൊടുക്കുന്ന ഉളിയാണ്‌ പുതിയ കാലത്തെ വിദ്യാഭ്യാസം. ആശാരിമാരാണ്‌ അധ്യാപകര്‍. ചില്ലുകൂടുകളിലുള്ളത്‌ ഡോക്‌ടര്‍ മരപ്പാവയോ എഞ്ചിനീയര്‍ മരപ്പാവയോ മറ്റെന്ത്‌ മരപ്പാവയോ ആവാം. എന്തുതന്നെയായാലും അതില്‍ ജീവനില്ല, മനുഷ്യനില്ല. യഥാര്‍ത്ഥ ഗുണമുള്ള ഡോക്‌ടറും എഞ്ചിനീയറും പോലുമില്ല.ഇങ്ങനെ ഓരോരുത്തരും അവരവരുടെ സ്ഥിതിക്കും സാമ്പത്തികശേഷിക്കുമനുസരിച്ച്‌ മരപ്പാവകളെ നിര്‍മിച്ചുകൊണ്ടിരുന്നാല്‍ സമൂഹത്തില്‍ മനുഷ്യന്‍ എന്നു പറയുന്ന മഹത്തായ സാധ്യത നാമാവശേഷമാകുമെന്ന വിവേകം ആര്‍ക്കുമില്ല.പിറന്നുവീഴുന്ന ഓരോ കുട്ടിക്കും അവന്റേതായ വാസനകളും സാധ്യതകളുമുണ്ട്‌. ഇത്‌ തിരിച്ചറിയാനും പരിപോഷിപ്പിച്ചെടുക്കാനും സഹായിക്കുകമാത്രമാണ്‌ രക്ഷിതാക്കളുടെ ഉത്തരവാദിത്വം. അല്ലാതെ സ്വന്തം മോഹങ്ങള്‍ പൂവണിഞ്ഞുകാണാന്‍ മക്കളെ ബലിയാടുകളാക്കുകയല്ല വേണ്ടത്‌.ഒരു വ്യാപാരപ്രമുഖന്‍ തന്റെ മകന്റെ ജീവിതം നശിപ്പിച്ച കഥ കേട്ടോളൂ: മകനെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ വേണ്ടി അയാള്‍ ആദ്യം ചെയ്‌തത്‌ തന്നില്‍നിന്നും മാതാവില്‍ നിന്നും ചെറുപ്പത്തിലേ തന്നെ അവനെ അടര്‍ത്തിയെടുത്ത്‌ ഊട്ടിയിലെ ഒരു അന്താരാഷ്‌ട്രാറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അടക്കുകയാണ്‌. കുറച്ചുകാലം അവിടെ പഠിച്ച അവന്‍ തീര്‍ത്താല്‍ തീരാത്ത പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച്‌ അവിടെനിന്ന്‌ പുറത്താക്കപ്പെട്ടു. ബാംഗ്ലൂരിലെ മറ്റൊരു അന്താരാഷ്‌ട്രാ സ്‌കൂളായിരുന്നു അടുത്തഘട്ടം. പൊതുപരീക്ഷയായപ്പോഴേക്കും അവിടെനിന്നും പുറത്താക്കപ്പെട്ടു. പിന്നീട്‌ നാട്ടിലെ മലയാളം മീഡിയം സ്‌കൂളില്‍ എങ്ങനെയെങ്കിലും പരീക്ഷയെഴുതിപ്പിച്ച്‌ പാസ്സാക്കിയെടുക്കാനായി ഈ രക്ഷിതാവിന്റെ ശ്രമം. അതിലും അവന്‍ പരാജയമടഞ്ഞു. ക്രമേണ ഒന്നിനും കൊള്ളാത്തവനും എല്ലായിടത്തും പ്രശ്‌നക്കാരനുമായി അവന്‍ വളര്‍ന്നു. മനശ്ശാസ്‌ത്ര പരിഹാരം തേടിയപ്പോഴാണ്‌ രക്ഷിതാവിന്‌ കാര്യം ബോധ്യപ്പെട്ടത്‌. യഥാര്‍ത്ഥത്തില്‍ അവന്‍ പോവേണ്ട വഴിയിലൂടെയല്ല രക്ഷിതാവ്‌ അവനെ തെളിച്ചത്‌. തന്റെ വഴി അവനില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പണം കൊണ്ടൊന്നും പ്രത്യേകിച്ചൊരു കാര്യവുമില്ലെന്ന്‌ രക്ഷിതാവ്‌ മനസ്സിലാക്കിയ സന്ദര്‍ഭമാണത്‌. അതേസമയം സ്വന്തം പേരുപോലും നേരാംവണ്ണം എഴുതാനറിയാത്ത ദരിദ്രശിരോമണിയായ ഒരാളുടെ മകന്‍ ആരാലും നിര്‍ബന്ധിക്കപ്പെടാതെ വഴിവിളക്കിന്റെ വെട്ടത്തിലിരുന്ന്‌ പഠിച്ച്‌ ഓരോ ക്ലാസിലും ഒന്നാമനാകുകയും മെഡിസിന്‍ബിരുദം കഴിഞ്ഞ്‌ ഡോക്‌ടറായി പ്രാക്‌ടീസ്‌ ചെയ്യുകയും ചെയ്യുന്നു.അവനെക്കണ്ട്‌ പഠിക്കണം``അവനാ ആണ്‍കുട്ടി. സംസ്ഥാന യുവജനോത്സവത്തില്‍ അവനല്ലേ കലാപ്രതിഭ. ഇനി പഠിക്കുന്ന കാര്യത്തിലോ? എല്ലാ വിഷയത്തിലും എപ്ലസ്‌. എന്തിനധികം? ഇങ്ങനെ ഒന്നുണ്ടായാല്‍ പോരേ? ആ ലീനേടെ ഒരു ഭാഗ്യം.''ഉദ്യോഗസ്ഥകളായ ദമ്പതിമാരെ നിരീക്ഷിച്ചിട്ടുണ്ടോ? അവരുടെ സംഭാഷണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രദ്ധിച്ചാല്‍ ഈ തോതിലുള്ള പല ഡയലോഗുകള്‍ കേള്‍ക്കാം; സ്വന്തം മകന്റെയും മകളുടെയും മുമ്പില്‍ വച്ച്‌. ഇതൊക്കെ കേട്ടിട്ടെങ്കിലും അവന്‍/ള്‍ നാല്‌ മെഡലും അഞ്ചാറ്‌ എ പ്ലസും വാങ്ങിവരട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ്‌ രക്ഷിതാക്കള്‍ ഈ താരതമ്യവിദ്യ പുറത്തെടുക്കുന്നതെങ്കിലും ഫലം നേരെ തിരിച്ചാണ്‌. താരതമ്യം കേട്ട്‌ ഒരു കുട്ടി മറ്റെ കുട്ടിയോട്‌ അസൂയാലുവാകുക മാത്രമല്ല, ചിലപ്പോള്‍ ആത്മവിശ്വാസം നഷ്‌ടപ്പെട്ട്‌ ജീവിതത്തില്‍നിന്നു തന്നെ ഒളിച്ചോടുന്നു. പഠനത്തിലെന്നല്ല, കലാപരിപാടികളില്‍ വരെ മക്കളെ പോരിനു വിട്ട്‌ അഭിമാനത്തിനു വേണ്ടി മനസ്സാ പടവെട്ടുന്ന അച്ഛനമ്മമാരുണ്ട്‌. മക്കള്‍ പരീക്ഷയില്‍ തോറ്റതിന്‌ അമ്മ ആത്മഹത്യചെയ്യുന്ന ദയനീയമായ അവസ്ഥ. രക്ഷിതാക്കളുടെ താരതമ്യം ഒന്നുകൊണ്ടുമാത്രം മികച്ച സാധ്യതകളുണ്ടായിരുന്ന പലരും എവിടെയുമെത്താതെ വ്യര്‍ത്ഥരായി മാറിയിട്ടുണ്ട്‌. `ഓരോ കുട്ടിയും വ്യതിരിക്തനാണ്‌ (ൗിശൂൗല). അവനായി ഈ ലോകത്ത്‌ അവന്‍ തന്നെയേയുള്ളൂ' എന്ന സത്യം ഒരു തിരിച്ചറിവാക്കിയാല്‍ ഒരാളെ മറ്റൊരാളോട്‌ താരതമ്യം ചെയ്യുന്നത്‌ ഒഴിവാക്കാനാവും.അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കംമതകാര്യങ്ങളും കര്‍മങ്ങളുമൊക്കെ കര്‍ശനമായി ജീവിതത്തില്‍ പാലിച്ചുപോരുന്ന ഒരാള്‍ തന്റെ മകനും അങ്ങനെയായിക്കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ അയാള്‍ വലിയൊരു വിവേകശൂന്യത കാണിച്ചു. രാവിലെ വടിയുമെടുത്ത്‌ ചെന്നാണ്‌ അയാള്‍ മകനെ സുബഹ്‌ നിസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്തുക. ഉറക്കത്തില്‍ നിന്നെണീക്കാന്‍ തെല്ലൊരു മടികാണിച്ചാല്‍ മതി, ചന്തി തിണര്‍ക്കും. പിതാവ്‌ പറയുന്നതൊക്കെ പേടിയോടെ അനുസരിക്കുമെങ്കിലും മകന്റെ ഉപബോധമനസ്സില്‍ സ്വന്തം പിതാവ്‌ ആജന്മശത്രുവായി. പിതാവിനോടുള്ള ശത്രുത മതകര്‍മങ്ങളോടു കൂടിയുള്ള ശത്രുതയായി പരിണമിച്ചു. അങ്ങനെ അയാളുടെ മകന്‍ വളര്‍ന്നു വലുതായപ്പോള്‍ കടുത്ത മതനിഷേധിയായി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ.അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്തും താല്‍ക്കാലികമാണ്‌. തരംകിട്ടിയാല്‍ ആരും അത്‌ വലിച്ചെറിയുക തന്നെ ചെയ്യും. വിവേകപൂര്‍വം കുട്ടികളെ ബോധ്യപ്പെടുത്താനാണ്‌ രക്ഷിതാവ്‌ ശ്രമിക്കേണ്ടത്‌.പൊള്ളയായ പ്രണയംകാത്തുകാത്തിരുന്ന കാമുകി മറ്റൊരാളെ കല്യാണം കഴിച്ച്‌ കടന്നുകളഞ്ഞപ്പോള്‍ മനംപൊട്ടി ആത്മഹത്യക്ക്‌ ശ്രമിച്ച ഒരു യുവാവ്‌ ഒരിക്കല്‍ എന്റെ മുന്നില്‍വന്നു. ലോകത്ത്‌ തന്റെ കാമുകിയെക്കാള്‍ സുന്ദരിയായ എത്രയോ പെണ്ണുങ്ങളുണ്ടെന്നും ആഗ്രഹവും ആവശ്യവുമുണ്ടെങ്കില്‍ അവരിലൊരാളെ പങ്കാളിയാക്കുകയെന്നത്‌ വളരെ എളുപ്പമായ കാര്യമാണെന്നും അതിന്‌ ജീവനൊടുക്കേണ്ട കാര്യമില്ലെന്നും ഞാനവനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സുന്ദരവിഡ്‌ഢിയായ അവന്‍ പക്ഷേ, എന്നോട്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌ : ``സാറിനറിയില്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം.''ഈ വിഡ്‌ഢിത്തം അവന്‍ സ്വയം രൂപപ്പെടുത്തിയതല്ല. കാലങ്ങളായി നമ്മളീ വിഡ്‌ഢിത്തം പല രൂപത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്‌. കാല്‌പനികത, ഉദാത്ത പ്രണയം എന്നൊക്കെ പറഞ്ഞ്‌ നാം ആഘോഷിക്കുന്ന ഒരു കവിയുണ്ടല്ലോ; ചങ്ങമ്പുഴ. യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്‌തകമായി പഠിപ്പിക്കുന്ന അയാളുടെ `രമണന്‍' എന്ന കാവ്യത്തിന്റെ ഉള്‍ക്കാമ്പ്‌ ശുദ്ധവിഡ്‌ഢിത്തമല്ലാതെ മറ്റെന്താണ്‌? രമണനും ചന്ദ്രികയും പ്രേമിക്കുന്നു. കുറച്ചു ചെല്ലുമ്പോള്‍ ചന്ദ്രിക മറ്റൊരാള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിതയാകുന്നു. അതോടെ എല്ലാം തകര്‍ന്ന്‌ രമണന്‍ ആത്മഹത്യ ചെയ്യുന്നു. പ്രണയദുരന്തത്തിലും ആത്മഹത്യയിലും മനംനൊന്താണത്രെ ചങ്ങമ്പുഴ രമണന്‍ കുത്തിക്കുറിച്ചത്‌. സ്‌ത്രീയും പുരുഷനും തമ്മിലുള്ള തികച്ചും ജീവശാസ്‌ത്രപരമായ ലൈംഗിക ആകര്‍ഷണത്തെ പ്രണയം എന്നൊക്കെ പേരിട്ട്‌ നമ്മുടെ യുവതയെ കാലങ്ങളായി മനോരോഗികളാക്കിക്കൊണ്ടിരിക്കുകയാണിവര്‍. ഇതല്ലാതൊരു വിഷയം നമ്മുടെ പാട്ടുകളും സാഹിത്യവും സിനിമകളുമൊക്കെ ചര്‍ച്ച ചെയ്‌തിട്ടുണ്ടോ? ഇപ്പോഴും ചര്‍ച്ചചെയ്യുന്നുണ്ടോ? രമണനില്‍ നിന്ന്‌ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ എത്തിനില്‍ക്കുമ്പോഴും ലൈംഗികത എന്ന ലളിതമായ ജീവല്‍പ്രവര്‍ത്തനത്തെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ്‌ അസാധാരണമായ അലങ്കാരങ്ങള്‍ ചാര്‍ത്തി `ഇതാ പ്രണയം യഥേഷ്‌ടം രുചിച്ചു കൊള്ളൂ' എന്നു പറഞ്ഞ്‌ മതിഭ്രമിപ്പിക്കുകയല്ലേ നാം? പിന്നെ എങ്ങനെ നമ്മുടെ കുട്ടികള്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാകും? എങ്ങനെയവര്‍ ആത്മഹത്യ ചെയ്യാതിരിക്കും?കൗമാരത്തില്‍ ജീവശാസ്‌ത്രപരമായ ചില മാറ്റങ്ങള്‍ കുട്ടികള്‍ക്കുണ്ടാവും. അതനുസരിച്ച്‌ വൈകാരികതലത്തിലും മാറ്റങ്ങള്‍ രൂപപ്പെടും. വിപരീതലിംഗത്തില്‍ പെട്ടവരിലേക്ക്‌ അടുക്കാനുള്ള പ്രവണതയുണ്ടാവും. പ്രണയമല്ല, അവസരം വരുമ്പോള്‍ വിവാഹിതരായി ലൈംഗികബന്ധം പുലര്‍ത്തുകയാണ്‌ ഇതിനുള്ള പ്രതിവിധി. മറ്റെല്ലാം ആരോ നമ്മില്‍ കുത്തിവച്ച മതിഭ്രമങ്ങളാണ്‌.ആത്മഹത്യ മാത്രമല്ല പീഡനം; വേശ്യാവൃത്തി, പെണ്‍വാണിഭം, മയക്കുമരുന്ന്‌ തുടങ്ങി നമ്മള്‍ക്ക്‌ ചിന്തിക്കാനാവുന്നതിനപ്പുറമുള്ള കുറ്റകൃത്യങ്ങള്‍വരെ ലൈംഗികതയുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ അരാജകത്വം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌. കൗമാരക്കാരും യുവാക്കളും ഇത്തരം അരാജകത്വത്തിന്റെ പിടിയില്‍ പെട്ടെന്നമരുന്നു. ലൈംഗികത തികച്ചും സ്വാഭാവികമായ ഒരു ജീവല്‍പ്രവര്‍ത്തനമാണെന്ന തിരിച്ചറിവുണ്ടായാലേ അവരെ ഇതില്‍ നിന്നു രക്ഷിക്കാനാവൂ. ലൈംഗികതയെക്കുറിച്ച്‌ മക്കളോട്‌ തുറന്നു സംസാരിക്കാനും അവര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കുവാനും രക്ഷിതാക്കള്‍ക്ക്‌ സാധിക്കണം. അതിന്‌ ലൈംഗികത എന്താണെന്ന്‌ ആദ്യം രക്ഷിതാക്കള്‍ മനസ്സിലാക്കിയേ പറ്റൂ.പറഞ്ഞാല്‍ തീരാത്തത്ര പറയാനുണ്ട്‌ എസ്‌ എ ജമീല്‍ എന്ന അന്വേഷകന്‌. അറുപതുകളിലൂടെ കടന്നുപോകുമ്പോഴും മനസ്സ്‌ യുവത്വത്തിന്റെ ചിറകുകള്‍ വിരിച്ച്‌ ആകാശത്തിന്റെ അനന്തത തേടുകയാണ്‌. ഒരിക്കലും തൊടാനാവില്ലെന്ന്‌ തിരിച്ചറിയുമ്പോഴും ആ ആകാശം ജമീലിനെ മാടിവിളിച്ചുകൊണ്ടിരിക്കുന്നു

4 comments:

  1. ഇവിടെ കണ്ടതിൽ വളരെ സന്തോഷം

    പുതിയ ലേഖനങ്ങൾ ഒന്നും അപ്ഡേറ്റ് ചെയ്തിട്ടില്ലല്ലോ !

    ഈ ബ്ലോഗ് ചിന്തയിലും സൈബർ ജാലകത്തിലും ലിസ്റ്റ് ചെയ്യിക്കുവാൻ വേണ്ടത് ചെയ്യുക

    ആശംസകളോടേ

    ReplyDelete
  2. OT:

    to know how to list with chintha.com

    VISIT THIS LINK


    to list with cyberjalakam

    visit here


    all the best

    ReplyDelete
  3. orikkal vayaichadan ennalum......................

    ReplyDelete